Tuesday 16 December 2014

ആമി : ഒരു സ്വപ്നം.

ഇന്നലെകൾ ആമിയെ
സ്വപ്നം കാണുകയായിരുന്നു.
അരികിലിരുന്നവൾ
അക്ഷരമാവുകയായിരുന്നു.

പുസ്തകങ്ങളിലെന്നെ
പേരെടുത്ത് വിളിക്കുന്നു.
ആദ്യത്തെ താളിലവളുടെ
ആത്മ ചുംബനമേകുന്നു.

കണ്ണുകളിലെക്കിങ്ങനെ
നോക്കാതേ  ആമി,
കാത്തിരിപ്പിന്റെ കടൽ
കുടിച്ചു വറ്റിക്കാതെ...

കഥകൾ തിരഞ്ഞെത്ര
കാതം നടന്നുവെന്നോ?
രാപകലിടമുറിയാതെത്ര
നാൾ വായനയായെന്നോ?

പ്രണയം വെയിൽകായാനിറ-
ങ്ങുന്ന വഴികളിലൂടെയിന്നും,
ഞാൻ ആമിയുടെ വാക്കിൽ
തൂങ്ങി നടക്കാനിറങ്ങാറുണ്ട്.

സ്നേഹം ശരീരത്തെ വിഴുങ്ങാ-
നോരുങ്ങുന്ന നേരങ്ങളിൽ,
ആമി,നിന്റെ വരികളുണ്ണാൻ
മാത്രമെനിക്ക് വിശക്കാറുണ്ട്.

കവിതകളിലേക്ക് ഒരാൾ
കടന്നു വരുമ്പോഴൊക്കെയുo,
കണ്ണീരും കൊള്ളയടിച്ചയാൾ
കടന്നു പോകുമ്പോഴും

നുണഞ്ഞിറക്കുന്ന നോവിന്
നിന്റെ നഷ്ടങ്ങളുടെ രുചിയാണ്
ആമി ,നേരുള്ളവളെ നിഷേധിച്ച
നെറികേടിന്റെ നരച്ച നിറവും.

മരണത്തിന്റെ മുറിയിറങ്ങി
മയക്കത്തിലെന്റെ മറവിയുടെ
മുറിവുകളിൽ മുത്തമിട്ടതിനു
ആമി,മഷി നിറഞ്ഞ നന്ദി മാത്രം.

Monday 1 December 2014

മഞ്ഞുകാൽ

കാലടിയിലൊരു ശിശിരമുണ്ട്.
രേഖകളൊക്കെയും തണുപ്പും
പുതച്ച് സുഷുപ്തിയിലിരുപ്പാണ്.

കാൽവെള്ളയിലൊരാളുടെ
മുഖമുദിക്കുമ്പോഴാണ്
നഖങ്ങളുമ്മച്ചൂടേറ്റുണരുന്നത്.

വിരലുകളിൽ വെയിൽ വീഴുന്നത്,
കാലുകൾ വേനലിലേക്ക്
നടക്കാനിറങ്ങുന്നതും.

Friday 7 November 2014

ഇ.ശ.

                                                         പെണ്ണൊരു കലാപമാണ്‌.
                                                         കലാപകാരിയല്ല,കലാപം.

Wednesday 22 October 2014

അവസാനങ്ങൾ ഉണ്ടാകുന്നത്

വികാരക്കുരുക്കിട്ടൊരു
വാക്കിൻത്തുമ്പിൽ
ജീവിതം തൂങ്ങിയാടുമ്പോൾ,

കൈത്തണ്ടയിലെ ചോദ്യങ്ങളെ
മറുപടികൾ മുറിച്ചിടുമ്പോൾ,

ഓർമ്മപ്പാളത്തിൽ തല വെച്ച്
മറവിവണ്ടിക്ക് കാതോർക്കുമ്പോൾ,

വെറുപ്പിന്റെ വിഷം
വിഷാദം നുണഞ്ഞിറക്കുമ്പോൾ,

തിരസ്ക്കാരത്തീയിൽ
സ്നേഹം കത്തിയമരുമ്പോൾ,

കണ്ണീരാഴങ്ങളിലേക്ക്
കഥകൾ കുതിച്ചുചാടുമ്പോൾ,

തിരക്കുള്ളവർ തിരിച്ചെത്തും
തിരിച്ചറിവിൽ തിരി തെളിക്കാൻ,
അപ്പോഴാണ്‌ അവസാനങ്ങളുണ്ടാകുന്നത്.

Monday 20 October 2014

നാം

മറവിയുടെ ആദ്യക്ഷരങ്ങളാൽ
നീ കുറിച്ചിട്ട ഒറ്റവാക്കാണ് നമ്മൾ,
ഓർമ്മകളിലിടം നഷ്ടപ്പെട്ടവർ.

Monday 13 October 2014

ചാപല്യം


ചുംബിക്കാതെ തുരുമ്പിച്ചുപ്പോയ
ചുണ്ടുകളുണ്ടയാൾക്ക്,
സ്നേഹിക്കാതെ ചിതലരിച്ചുപ്പോയ
ഹൃദയവും.
അതുകൊണ്ടാവാമവർ
കണ്ടുമുട്ടിയ ശേഷമവളുടെ
ചേതനയറ്റ ചിന്തകളിൽ
ചോര പൊടിഞ്ഞത്,
ചിതറിയ ചിരികൾ
മണ്ണായതും.

Friday 26 September 2014

കണ്‍കെട്ട്


കണ്‍നിറയെ കടലാണ്,
പീലിക്കെട്ടുകൾക്കിടയിൽ
അന്തിച്ചോപ്പു പടരുന്ന                             
വെളുത്ത ആകാശമുണ്ട്.
ആഴിയിലെ കറുത്ത സൂര്യൻ
രാത്രിയിലാണ് അസ്തമിക്കുക.

ആളൊഴിഞ്ഞ കണ്‍ത്തീരത്ത്,
കാറ്റ് കൊള്ളാനാരുമാരും
കൈപിടിച്ച് വരാറില്ല.
ഓരോരോ തിരകളിലും
നുണകളെണ്ണിയെടുക്കാറില്ല.
കവിത കൊറിച്ചിരിക്കാറുമില്ല.

ഒറ്റപ്പെട്ട ചിലരെത്താറുണ്ട്,
കാലത്തിന്റെ കടൽപ്പാലത്തിൽ
നിന്നും ഒരൊറ്റ നോട്ടം,
മൂന്നാം നാൾ കഥകളായി
കരയ്ക്കടിയുമവർ,
കണ്ണുകളിൽ കടലുള്ളവർ...

Saturday 20 September 2014

മഴ

നീ പെയ്തു തോർന്നതിൽ പിന്നെ,
മഴയത്രയുമെന്റെ കുടക്കീഴിലായിരുന്നു.

Saturday 6 September 2014

മാതൃശൂന്യർ

ഹേ ഭീരുവായ മനുഷ്യാ,
മഴ നിങ്ങളെ
മിന്നലാവാൻ വിളിക്കുന്നു.
കര നിങ്ങൾ
കടലാവാൻ കാത്തിരിക്കുന്നു.

ഒറീസ്റ്റീയ :

അമ്പലങ്ങളിലഭയം തേടിയ
ധീരനായ ഒറീസ്റ്റസ്,
നീയാരെയാണ് ഭയക്കുന്നത് ?
അമ്മ  നിനക്കാരായിരുന്നു?

നിഷേധിക്കപ്പെട്ട മാതൃത്വം
നിനക്ക്  നീതി
നേടിത്തന്നുവെങ്കിൽ ,
പിതാവിന്റെ പുത്രാ,
നീ മുലപ്പാൽ ചർദ്ദിക്കുക!
ഗർഭപാത്രത്തിന്റെ ചൂടും
കരുതലും തിരിച്ചേകുക.
മാംസപിണ്ഡമായ് മാറുക.
ജീവകോശത്തോളം ചെറുതാവുക.

പിതാവിന്റെ മറുപാതിയാകാൻ
മാതാവിവിനെ മുറിപ്പെടുത്തുക.
അപ്പോളോയെയും അഥീനയെയും
ആരാധിച്ചാത്മശാന്തി നേടുക !


ഒതപ്പ് :

പള്ളിമേട വിട്ടിറിങ്ങിയ
കാമുകനായ കരീക്കൻ ?
പ്രേമമെന്തെന്നു അറിവുണ്ടോ?
മര്‍ഗലീത്ത നിനക്കാരായിരുന്നു?

ആനന്ദത്തിനപ്പുറമവളുടെ
ആവശ്യങ്ങളെന്തായിരുന്നു?
മനസാക്ഷിയുടെ മണിമേടയിലിരുന്നു
നീയാരോടാണ് യാചിക്കുന്നത്?

വിശുദ്ധനായ അഗസ്റ്റിൻ,
 നീ തോളിലേറ്റി വന്ന
കുഞ്ഞിനവളുടെ മാറിൽ
ചായുമ്പോൾ ഭാരം
കുറയുന്നതെങ്ങനെ?

കനിവും കരുണയുമുള്ളയീ
കണ്ണുകളവളിലെ കവിതയെ
കരിങ്കല്ലായി കരുതിയോ?

പെറ്റമ്മയായും പോറ്റമ്മയായും
പെണ്ണിനെ പൂട്ടിയിട്ട
പ്രലോഭനത്തിന്റെ പിതാക്കന്മാരെ,
അവൾ നിങ്ങൾക്കെതിരെ
ലോകത്തോട് യുദ്ധം ചെയ്യുന്നു.

ഹേ ഭീരുവായ മനുഷ്യാ,
മഴ നിങ്ങളെ
മിന്നലാവാൻ വിളിക്കുന്നു.
കര നിങ്ങൾ
കടലാവാൻ കാത്തിരിക്കുന്നു.


P.S. Inspired from the works Oresteia by Aeschylus and Othappu by Sarah Joseph.








Thursday 21 August 2014

എന്റെ മരം

എന്റെ വിഷാദം പൂക്കുന്ന
നിന്റെ പകൽച്ചില്ലകൾ.
ഉച്ചവെയിൽ ഉമ്മ വയ്ക്കുന്ന
നോവിന്റെ ഇലച്ചാർത്തുകൾ.
സങ്കടസന്ധ്യകളെ പുണരും
വർണ്ണവിരൽ വേരുകൾ
കണ്ണീരു പെയ്തിറങ്ങുന്ന
കിനാവിന്റെ നിലാമരങ്ങൾ.

Tuesday 12 August 2014

ദുഃസ്വപ്നം

ഈയിടെയായെന്റെ രാത്രിയുടെ
താഴ്വരയിലേക്ക് യക്ഷികൾ
പനയിറങ്ങി വരാറില്ല.

കൊടുംകാടിന്റെ മുരൾച്ചക-
ളെന്റെ നിലവിളികളെ
ആർത്തിയോടെ വിഴുങ്ങാറില്ല.

അഗാധ ഗർത്തങ്ങളുടെ
നിലയില്ലാ ഇരുട്ടിലേക്ക്
ആരുമാരും തള്ളിയിടാറില്ല.

ഭീകരതയുടെ പടിക്കെട്ടുകൾ
കണ്ട് പകച്ച് നിൽക്കാറില്ല,
നിരന്തരം പതറി വീഴാറില്ല.

നിഴലുകൾ ഒളിച്ചിരിക്കുന്ന
ഇടനാഴിയിലൂടെ ഒറ്റയ്ക്ക്
ഓടിയോടി തളരാറുമില്ല.

വേർപാടിന്റെ വഴികളിൽ
നീയവശേഷിപ്പിച്ചേക്കാവുന്ന
മഹാശൂന്യത മാത്രമാണെന്റെ
സ്വപ്നങ്ങളെ ഭയപ്പെടുത്തുന്നത്.

Wednesday 6 August 2014

ചരിത്രരേഖകൾ

ഭൂപടത്തിലിടം നേടാതെ പോയ
ചുംബനങ്ങൽ കൊണ്ട്
ഞാനെന്തു ചെയ്യണം?

ചരിത്രത്തിന്റെ ഉള്ളറകളിൽ
നിന്നും നീ മനനം ചെയ്തെ-
ടുത്ത ഗതകാലരേണുക്കൾ.

വർത്തമാന ചീളുകളിൽ
നീയെന്നോ കൊത്തിയിട്ട-
യെൻ കാമ കല്പനകൾ.

കവിയും കാമുകനും
ഭ്രാന്തനെറിഞ്ഞു കൊടുത്ത
കറുപ്പിന്റെ തൃഷ്ണകൾ.

വേരറ്റു പോയേക്കാവുന്നൊരു
പുരാതന പ്രേമത്തെ
പ്രകീർത്തിക്കാനെങ്കിലും,

എന്റെ ആത്മാവിന്റെ ശബ്ദം
നിന്റെ ശരീരത്തിന്റെ ഭാഷയിൽ
സംസാരിക്കേണ്ടിയിരിക്കുന്നു,

ഭൂമിയിൽ നാം നമ്മെ
പരസ്പരം ചുണ്ടുകളാൽ
രേഖപ്പെടുത്തേണ്ടിയിരിക്കുന്നു.

Sunday 6 July 2014

ആത്മഗതം

വേദന വരിക്കുമ്പോൾ
ഞാൻ വാക്കാകുന്നു,
കണ്ണ് നിറയുമ്പോൾ
കണ്ണടയിട്ട കവിതയും.

Thursday 22 May 2014

ഉറക്കം

ഉണരാനല്ല
ഉറങ്ങാനാണ്
നമ്മൾ കിടന്നത്.

അവളെ മണക്കുന്ന
തൂവെള്ള കരയുള്ള
പുതപ്പ് പുതച്ച്.

അവൾ ചുംബിച്ചു
വറ്റിച്ച ചുണ്ടിലെ
ദാഹം ശമിപ്പിക്കാൻ,

വരണ്ടുണങ്ങിയൊരു
ഉടലിന്റെ വർഷമാകാൻ,

അവൾ ചുരുണ്ടു
കൂടിയ നെഞ്ചിലെ
ഓർമ്മച്ചുരുളുകളിൽ
മുഖമമർത്തി കിടന്നു.

പാതിചാരിയയെൻ
മിഴിവാതിലിൽ നിന്നു
നീയപ്പോഴുമവളിലേക്ക്
നോട്ടമെറിയുന്നു.

അവളുടെ നിശ്വാസച്ചൂ-
ടേറ്റ് പിറന്ന താരാട്ടിന്റെ
പാതിയെന്റെ  കാതിലും
നീ നിറയ്ക്കുന്നു.

അവളെയെഴുതി തേഞ്ഞു
പോയ വിരലുകളാലെന്റെ
മുടിക്കടലാസ്സിൽ നീയേറെ
കഥകളെഴുതുന്നു.

വെറുപ്പിന്റെ ഉഷ്ണക്കാറ്റ്
ആഞ്ഞടിക്കുന്നു,
മടുപ്പിന്റെ പുതപ്പ്
വലിച്ചെറിയുന്നു,
ഗതകാല ചുരുളുകൾ
കത്തിത്തീരുന്നു,
വരൾച്ച വിനാശം
വിതയ്ക്കുന്നു,
നീ പൊള്ളിച്ച  കാത്
കൊട്ടിയടയ്ക്കുന്നു,
കണ്ണ് തുറന്നെന്നിലേക്ക്
നോക്കി ഞാനെന്തിനോ
പതിയെ പുലമ്പുന്നു,

നിനക്ക് ഉറങ്ങാം,
എനിക്ക് ഉണരണം.

Saturday 17 May 2014

ചെംപെണ്ണ്

കുങ്കുമം ചിതറിത്തെറി-
ച്ചൊരു വിഷാദസന്ധ്യ-
യിലാണവൻ വന്നത്,

ചില്ലകൾ ചുംബിക്കുന്ന
ചെമ്മണ്‍ പാതയിലൂടെ...

അക്ഷരങ്ങളിലന്നവൾ
പൂത്തുലഞ്ഞു നിൽക്കു-
ന്നൊരു വാക്കായിരുന്നു.

കാത്തിരിപ്പിന്റെ നിറം
ചുവപ്പായിരുന്നുവോ?

വിപ്ലവത്തിന്റെ വായിൽ
നിന്നുമവനിറ്റിച്ചതത്രയും
ചുടുചോരയായിരുന്നല്ലോ?

വാകയുടെ വേദനയിൽ
വേനൽ ചിരിച്ചുവത്രേ!

ചേലയുടുത്ത് പടിയിറങ്ങി-
യപ്പോഴാണവൾ പെണ്ണായത്.
ചെമ്പട്ടുടുത്ത് മച്ചകത്തിരുന്ന-
പ്പോൾ ദേവിയായിരുന്നല്ലോ?

നിമിഷങ്ങൾക്കകം നിറം
മാറുന്നവൻ ഓന്തായിരിക്കാം.

ചീന്തിയെറിയും വരെ
അവൾ ആരായിരുന്നു?
മുറിവേറ്റ കൈത്തണ്ടയിലി-
പ്പോഴുമുണ്ട് രക്ഷയ്ക്കോ
ബന്ധനത്തിനോ അവൻ
കെട്ടിയ പൊട്ടാത്ത ചരട്.

കണ്ണീരിന് നിറമില്ലത്രേ!
കറുപ്പ് കുത്തിവരച്ചിട്ട
കലങ്ങിയ കണ്ണുകളിൽ
മാത്രമെന്നിട്ടുമെന്തേ
വല്ലാത്തൊരു ചുവപ്പ്,
ചെഞ്ചുവപ്പ് ?



Wednesday 14 May 2014

പ്രളയകാലം

മഴയവനിഷ്ടമായിരുന്നു
അവൾ നിർത്താതെ
പെയ്യും വരെ....
തീരത്തവനുണ്ടായിരുന്നു
അവൾ കടലാണെന്ന്
അറിയുവോളം...
പേമാരി കൊടും പ്രണയം
വിതച്ച  ഹൃദയത്തിന-
ടിത്തട്ടിൽ നിന്നും,
സ്വപ്‌നങ്ങൾ കടലെടുത്ത്
പോയ ശേഷമാണവർ
മരുഭൂമിയായത്.

Tuesday 13 May 2014

മരണ സർട്ടിഫിക്കറ്റ്

വായന മരിച്ച
ദിവസമായിരുന്നു
എഴുത്തിന്റെ
ശവസംസ്കാരം.
അതുകൊണ്ടാവാം
ജീവിതം മാത്രം
രേഖകളിലില്ലാതെ
പോയതും.

Friday 21 March 2014

മാമരത്തുണ്ട്

നേർത്തയിളം പച്ച ഞരമ്പിൽ
വരഞ്ഞിട്ടിട്ടുണ്ട് സ്മൃതികൾ.

വാലിട്ടെഴുതിയ ഇലത്തുമ്പിൽ
ഒരു മഴക്കാലം കരുതിയിട്ടുണ്ട്.

വീശിയടുക്കവേ  പൊഴിയണം,
പിന്നെയങ്ങ് പെയ്തൊഴിയണം

നൂറ് ശാഖകളിൽ വസിക്കുന്ന
ഒരായിരം പേരെ പിരിയണം.

പറന്നകന്നവർ മടങ്ങിയെത്തു-
മ്പോഴേക്കും പറന്നിറങ്ങണം.

ഞെട്ടറ്റു വീണൊരു ഹൃദയം
പോൽ ഭൂമിയിൽ പതിക്കണം.

മാനത്തെ കലമ്പലുകളില്ലാതെ
മണ്ണിന്റെ മൗനത്തിലലിയണം.

കൗതുകം നിറഞ്ഞ കണ്ണുകൾ
കണ്ടെടുത്താൽ ഒന്നുറങ്ങണം.

പച്ചപ്പൂറ്റി കുടിയ്ക്കും വെളുത്ത
താളുകൾക്കുള്ളിൽ അന്ത്യവിശ്രമം.

കാലത്തിന്റെ മാമരത്തുണ്ടായി,
കഥകളിലെ ആലിലമുത്തശ്ശിയായ്...










Sunday 16 March 2014

മഞ്ഞവെയിൽ

https://twitter.com/neeitz/status/444769642758692866
മഞ്ഞവെയിൽ വാടിത്തളർന്ന
വൈകുന്നേരങ്ങളിൽ വാക്കിന്‍റെ
വരവും കാത്തിരിക്കയാണൊരാൾ.

വർഷങ്ങളുടെ വഴിമരങ്ങൾ
താണ്ടിയവൾ വരുമ്പോൾ,
സ്വപ്നത്തീരത്തിലൂടെയേറെ
ദൂരമൊപ്പം നടക്കണം.
ഓർമ്മത്തണലിൽ ഒന്നിച്ചിരിക്കണം.

രാപ്പകലുകൾക്കിടയിൽ ഒളിപ്പിച്ച
കവിതകളിലെ വരികളത്രയും
വർണ്ണങ്ങൾ അസ്തമിക്കും
മുൻപേ വായിച്ചെടുക്കണം.

Wednesday 12 March 2014

മേഘരൂപൻ

മനസ്സിൽ  മഴവില്ല് വരച്ചിട്ടൊരാളാണ്
മിഴികളിൽ മഴയെഴുതിത്തന്നതും. 

Sunday 2 March 2014

പാർപ്പിടം

പ്രണയാന്ധത ബാധിക്കാത്ത
കാമക്കറ പുരളാത്ത
രണ്ടാത്മാക്കൾ.

സൗഹൃദം വരച്ച വരയോളം
നടന്ന് മനം മടുത്തു
മടങ്ങി വരുന്നു.

ഞാൻ സ്ത്രീയും നീ പുരുഷനു-
മായിരിക്കുവോളം നമുക്ക്
പാർക്കാനിടമില്ല.

സ്നേഹത്തിന്റെ പേരിലല്ല,
സദാചാര പ്രേമികൾക്കായി
നമ്മൾ പിരിയേണ്ടതുണ്ട്.

നീ നിന്റെ ആണ്‍സുഹൃത്തിനെ
തിരയുക,ഞാനെന്റെ പെണ്‍-
സുഹൃത്തിനെയും.

ഞാനുമവളും അകത്തളത്തിലും
നീയുമവനും ഉമ്മറത്തിരുന്നും
ജീവിതം പറയും.

വഴയാത്രക്കാരൊക്കേയും നമ്മെ
നോക്കി കുശലമന്വേഷിച്ച്
കടന്ന് പോകും.

നമ്മളകത്ത് കയറിയൊരിക്കൽ
വാതിലടച്ചാൽ,കതകിൽ
ഒരു മുട്ട് കേൾക്കാം .

ഞാനവളെയും നീയവനെയും
ചുംബിച്ചുണർത്തും മുൻപേ
നാം കുറ്റവാളികളാകും.

ഞങ്ങൾ  സ്ത്രീകളും നിങ്ങൾ
പുരുഷൻമാരുമായിരിക്കേ,
നമുക്ക് പാർക്കാനിടമില്ല.

ഞാൻ നിന്റെ അടിമയാവാം
നീയെന്റെ ഉടമയും,ഒരേയൊരു
ഒപ്പുകൊണ്ട് ഒന്നാകാം.

ഒന്നിച്ചുറങ്ങാൻ ഒരു കൂട പൊന്നു
തരാം,നീയൊരു തരി പൊന്നിൽ
തീർത്തൊരു താലിയും.

നീയെന്റെ പുരുഷനും ഞാൻ
നിന്റെ സ്ത്രീയുമായിരിക്കേ,
നമുക്ക് പാർക്കാനിടമുണ്ട്.



Thursday 27 February 2014

കാഴ്ച്ച

കാടിറങ്ങിയാലൊരു
പുഴ കാണാം.

പുഴയ്ക്കക്കരെ
നിന്നെയും.

നിനക്കുമപ്പുറം,
അറിയില്ല.

കാഴ്ച്ചയിനിയും
തെളിയേണ്ടിയിരിക്കുന്നു.

Sunday 9 February 2014

മൂന്നാമതൊരാൾ

കണ്ണാടി :
കണ്ണോട് കണ്‍
കോർക്കവേ
ഒളികണ്ണിടും
മുക്കണ്ണൻ.

മാറ്റൊലി :
ശൂന്യതയുടെ
ശബ്ദത്തെ
മന്ത്രമാക്കും
മായികന്‍.

കവി :
വിരലറിയാതെ
വാക്കിന്റെ
നഗ്നതയളന്ന
ജാരൻ.




Wednesday 5 February 2014

???

ഞാൻ നിന്‍റെ
മഴയല്ലെങ്കിൽ,
നീയെന്തിനെന്‍റെ
കടലാവുന്നു?

നിന്‍റെ കാറ്റിന്‍റെ
കൈകളെന്‍റെ
ഇലകളെയെന്തേ
തിരയുന്നു?

ഞാൻ തൂവൽ
പൊഴിക്കുമ്പോൾ
നിൻ ആകാശമെന്തേ
നിറമണിയുന്നു?

നിന്‍റെ തൂലിക
തുമ്പിലെന്‍റെ
ജീവിതമെങ്ങനെ
നീയെഴുതുന്നു?

അടുക്കും തോറും
വരികളിലെന്നും
വെറുതെയെന്തേ
അകലമേറുന്നു?

നീളമുള്ളയെന്‍റെ
ചോദ്യമെങ്ങനെ
നിന്‍റെ മെലിഞ്ഞ
ഉത്തരമാവുന്നു?

അറിയില്ല,
ഇനി നീയില്ല,
ഒരുപക്ഷേ  ഞാനും.

Tuesday 4 February 2014

വിധിന്യായം

വിശപ്പിന്റെ വിളി കേട്ട്
വീട് വിട്ടിറങ്ങി.

വഴികാട്ടികളുടെ വിരൽ
പിടിച്ചു വഴി പിഴച്ചു.

ആരാന്റെ ആശകൾക്കായ്
അവൾ വേശ്യയായി.

വമ്പന്മാർ വില പേശവേ,
വിലയേറി വന്നു.
വിലയിടിഞ്ഞു പോയത്
മനസ്സിന്റെ മാത്രം.

മോചനത്തിന്റെ കവാടം
കാക്കിയിട്ടവർ തുറന്നു.
അവൾക്കു വേണ്ടി മാത്രമല്ല,
പലർക്ക് വേണ്ടിയും.

മുഖങ്ങളല്ല മുറിപ്പാടുകളാണ്
മേലാകെ നിറഞ്ഞത്.

പേരുകളൊന്നും ഓർമ്മയില്ല
പീഡകൾ മറക്കാനും വയ്യ.

ഇത്രയധികം പേർക്ക് നേരെ
ചൂണ്ടാൻ വിരലുകളില്ല.

വിചാരണയ്ക്കിടെ  ചിലർ
വാക്കിനാൽ ഭോഗിച്ചു.
ആൾക്കൂട്ടം കണ്ണ് കൊണ്ട്
പലകുറി വ്യഭിചരിച്ചു.

വർഷങ്ങളുടെ ബലാൽസംഗം,
ഒടുവിൽ "വിധിന്യായം".
പെണ്ണിനെ വിറ്റ് മുടിച്ചവർക്ക്
വിലങ്ങുകളില്ല,വിലക്കുകളും.

പണയപ്പെടുന്ന ശരീരങ്ങളുടെ
വിധിയാണവർ വിധിച്ചത്.

വിതുരയിലും വഴിയോരത്തും
വില പിടിച്ചയേറെ വസ്തുക്കൾ
വിധി കാത്തിനിയും കിടക്കും.

Saturday 1 February 2014

ഇത്ര മാത്രം

രാത്രിയൊരിക്കൽ കുടിച്ചു
വറ്റിച്ച വികാരസാഗരം,

നിലാവത്തിറുത്ത് മാറ്റിയ
ആകാശവനിയിലെ പൂക്കൾ,

മോഹങ്ങൾ അന്തിയുറങ്ങുന്ന
മഴ മരിച്ച മേഘപ്പാടങ്ങൾ,

വെളിച്ചം വെട്ടിമാറ്റിയിട്ട
ഇരുട്ടിന്റെ നിഴൽമരങ്ങൾ,

നിശബ്ദതയുടെ ചങ്ങലയിൽ
പൂട്ടിയിട്ട ഭ്രാന്തൻ ചിന്തകൾ,

ദിക്കറിയാത്ത സഞ്ചാരിയുടെ
പേരിടാനാവാത്ത സ്വപ്നങ്ങൾ,

ഭൂമിയുടെ മതിൽക്കെട്ടിനകത്ത്
അവശേഷിക്കുന്നതിത്ര മാത്രം.

ഒരു പ്രളയത്തിനുമൊരിക്കലും
വിഴുങ്ങാനാവാത്ത പകലുകൾ.





Sunday 19 January 2014

യാത്ര

നടന്നു നീങ്ങവേ അറിഞ്ഞിരുന്നില്ല,
അടുപ്പത്തിൽ നിന്നും അകൽച്ചയിലേക്കുള്ള
ദൂരം ഇത്രയും ഹൃസ്വമായിരുന്നെന്ന്...

Friday 17 January 2014

വേനൽ

വേനൽ പോലെ വിഷാദാത്മകമായതൊന്നുമില്ല.
വർഷത്തിനൊപ്പം ഇരുണ്ട ഭോജനശാലയിലിരിക്കേ,
വീർപ്പുമുട്ടുന്ന തൊണ്ടയോടെ,
തളർന്ന കാറ്റാടിയന്ത്രങ്ങളെ നോക്കേ,
മാലാഖമാർ പാലായനം ചെയ്യുന്ന പോൽ
ദേവാലയത്തിന് മുകളിലൂടെ
മേഘങ്ങൾ പിരിഞ്ഞു പോകുന്നു.
സ്വന്തമായിരുന്നതൊന്നും അവശേഷിക്കുന്നില്ല;
മഴ പോലും,രണ്ടു പേർക്കുള്ള
മേശയ്ക്കപ്പുറമാരേയും കാത്തിരിക്കാനില്ല.
ഒരു കത്തിമുനയോളമെല്ലാം ദുർബലമായ ശേഷം
നിശ്ചലമായ ജീവിതശാലയിൽ നിന്നും
വർണ്ണാഞ്ചിതമായ കനികൾ,
വെറുതേയിറ്റു വീഴുന്നു.
ഒരു ഊന്നു വടിയുമായ് ഹാംലെറ്റ് പോലും
തെരുവിലേക്ക് തിരികെയെത്തുന്നു.
തെരുവിന്റെ കുടിച്ചു മദിച്ചു വമിച്ച
അപരിചിതർ അജ്ഞാതമായ
നഗരത്തിൽ നിന്നും മടങ്ങിയെത്തുന്നു,
സന്ദിഗ്ദ്ധമായ ഏകാന്തതയെന്ന പോൽ
വീണ്ടുമെല്ലാം പതിയെ കടന്നു പോവുന്നു.
വിശ്വാസത്തിന്റെ തുന്നൽക്കെട്ടുകളിലേക്ക്
ഉറ്റു നോക്കാതിരിക്കാനാവുന്നില്ല.
നിസ്സാരമായൊരു അപഹരണത്തിന്റെ
അവസാനത്തിനായി കാത്തിരിക്കാനും.
അങ്ങനെ നമ്മുടെ അപൂർണ്ണമായ ശരീര-
ങ്ങളിലേക്കീ രാത്രി മടങ്ങാനും.



P.S.  An attempt to translate the poem Summer by Robin Ngongom

http://www.museindia.com/viewarticle.asp?myr=2013&issid=47&id=3946


       



Tuesday 14 January 2014

തമസ്സ്

യുഗങ്ങൾക്കപ്പുറം സഞ്ചരിച്ച്,
കാലത്തിന്റെ കല്‍പ്പടവുകള്‍
കയറിയെത്തിയവൻ.

കൈനീട്ടിയില്ല,മുട്ടുകുത്തിയില്ല
കണ്ണുകളെ  കടന്നുപിടിച്ചു,
കീഴടക്കി!

ഒരിക്കലല്ല മൂന്നുവട്ടം,അവസാന
ദൃഷ്ടി പതിഞ്ഞപ്പോളാണവൾ
ഭസ്മമായത്.

തപസ്സിലല്ല തമസ്സിലായിരുന്നു
സൃഷ്ടി,വിഷ ദംശമേറ്റ് പിടഞ്ഞ
മുഹുർത്തത്തിൽ!

പ്രകൃതിയുടെ ജന്മരഹസ്യം
മുടിക്കെട്ടിൽ ഒളിപ്പിച്ച
പുരുഷൻ.

അരുത്,ചിരിക്കരുത്...
മനുഷ്യനാവുന്നു.
വന്യതയെ മെരുക്കരുത്
ദേവനായാലോ?

ജടയിൽ നിന്നും പൊക്കിൾ
കൊടിയോളം നീളുന്ന
നൂറ്റാണ്ടുകളുടെ നൂലിഴകൾ
മുറിക്കും വരെ,അസുരത്വം.


      

Monday 13 January 2014

ദഹനം

എന്റെ ചിന്തകൾക്ക് തീപിടിച്ചത്
നീയറിഞ്ഞിരുന്നോ?
ഒരു ഹൃദയ വിസ്ഫോടനത്തിന്റെ
അവശിഷ്ടങ്ങളിൽ നിന്നൊരു
തീപ്പൊരി,
ആളിക്കത്തുന്ന ഭ്രാന്ത്,
കത്തി ചാമ്പലാകുന്നത്
നീയോ ഞാനോ?
അസ്ഥിയുരുകുന്ന ഗന്ധം,
വഞ്ചനയുടെ ദുർഗന്ധം.
മനംപിരട്ടി വരുന്നുണ്ടെനിക്ക്
ഓർമ്മകളെ ചർദ്ദിക്കണം.
അകത്താകിയ മലിമസമായ
വികാരങ്ങളൊക്കെയും
വായിലൂടെ പുറന്തള്ളണം
ദാ ഇത് പോലെ,
വാക്കുകളായി...

Tuesday 7 January 2014

വനദേവതയ്ക്ക് പറയാനുള്ളത്...

 
 
 
 
 
 
 
 
 
 
 
 
 
നീയെത്തുമ്പോൾ മാത്രം പൂക്കുന്ന
പൂമരങ്ങളുണ്ടെന്റെയുള്ളിൽ.
വസന്തമേ,നീ വർണ്ണത്തേരേറി വരിക,
എന്റെ ചില്ലകളെ ചുവപ്പണിയിക്കുക.

Wednesday 1 January 2014

കുറ്റവാളികൾ

കൊലയാളിയും കൊള്ളക്കാരനുമല്ല,
ഉപയോഗശൂന്യമായ ആയുധവും
ആയുസ്സും ഉപേക്ഷിച്ചവർ,
അവരാണത്രേ കൊടും പാതകികൾ!
മരണത്തിന് കീഴടങ്ങിയ
ജീവിതത്തിന്റെ പിടികിട്ടാപ്പുള്ളികൾ!


തിരികെയെത്തുന്ന കത്തുകൾ

കൈപ്പട കണ്ടെടുക്കാനാവാത്ത  
കടലാസ്സിന്റെ ലോകത്ത് നിന്നും
ഞാൻ,നീ വായിച്ചറിയുവാൻ  
എഴുതിയയച്ച സന്ദേശങ്ങളെല്ലാം
കത്തുകൾക്കും എത്തിപ്പെടാനാവാത്ത
നിന്റെ കാലഘട്ടത്തിന്റെ
മേൽവിലാസത്തിലേക്കായിരുന്നു...