തോരണങ്ങളുയരും മുൻപേ
പന്തലിലേക്ക് നടന്നു കയറുക ,
ഞാൻ കടലായിരുന്നുവെന്നു
കണ്ണിൽ നോക്കി പതിയെ പറയുക ,
സമ്മാനങ്ങളില്ലാതെ അസ്തമിക്കുക
നീ സൂര്യനായിരുന്നു.
........................................................................
ആകാശ ഊഞ്ഞാലിലിരുന്നു
ഞാൻ കണ്ണടയ്ക്കുന്നു,
നീ കൈപിടിക്കുന്നു,
വിയർപ്പുമണമുണങ്ങിയ നിന്റെ
താടി കുടുകുടെ ചിരിക്കുന്നു ,
ശലഭങ്ങൾ നൃത്തമാടുന്നയെന്റെ
അടിവയറ്റിൽ നീ കറുകറുത്ത
അപ്പൂപ്പൻ താടികൾ പൊഴിക്കുന്നു
.......................................................................
മാസങ്ങൾക്കപ്പുറത്തു നിന്നും
നിന്റെ മുറിയിൽ നിന്നുയരുന്ന
നിലയ്ക്കാത്ത പെൺചിരി,
കാതങ്ങൾക്കിപ്പുറത്തുള്ളയെന്റെ
കാതിൽ അലയടിക്കുന്നു,
ഞാൻ കടലാകുന്നു.
.......................................................................
അവൾ കാറ്റാകുന്നു,പറക്കുന്നു,
നീ പിന്നെയും ഉദിക്കുന്നു,
നിർത്താതെ പിറുപിറുക്കുന്നു ,
ഞാൻ കര തേടിയിറങ്ങുന്നു,
കാൽ പൊള്ളിയെന്നിലേക്ക്
മടങ്ങുന്നു.അതാ,
നാം ചുട്ടു നനച്ച മണൽത്തരികൾ!