Tuesday 28 April 2020

ഉപമ

നീ പൂവാണെന്നും
പൂക്കാലമാണെന്നും
പറഞ്ഞൊരാൾ
നിന്നെ പുല്ലെന്നൊരു
ഉപമയിലേക്ക്
ചേർത്തെഴുതുന്നു,
മണ്ണിൽ മുഖം
ചേർത്തായിരിക്കും
നീയന്നേരം
കരഞ്ഞിരിക്കുക.
നേരം തെറ്റി
പൂത്തുലഞ്ഞ നിന്റെ
കൈകളിലേക്ക്‌ 
നീയാദ്യമായി 
കൺനീട്ടുന്നതും
അന്നായിരിക്കും .
ഒരാളെ തേടി തേടി
നീണ്ടുപോയ
പത്തു ഇളം പച്ചില-
ത്തുമ്പുകൾ,
ഒരാളെ മാത്രം
കാത്തിരുന്നു
തീർന്നു പോകുന്ന
ദിവസങ്ങളുടെ
മടുപ്പിനോളം
പരുപരുത്ത 
കാലുകൾ,
ഒരാളുടെ
അടയാളങ്ങളെ
പരതിപ്പായുന്ന
വേരുകൾ.
കാറ്റ്
നിന്റെ
ഉള്ളാകെ   
ഉലച്ചിട്ടും
നിന്റെ
മുടിക്കെട്ടിൽ 
ഒരു ചില്ലയപ്പോഴും
ഒരു കിളിക്കൂട്
കരുതിവെച്ചിരിക്കും,
നീയപ്പോൾ  നീയൊരു
പക്ഷിയാണെന്ന്
ഓർത്തെടുക്കുകയാകും,
ചിറകുകളുള്ളവൾ
പറക്കുക തന്നെയാകും.