.
http://media-cache-ec0.pinimg.com/736x/9e/e1/a8/9ee1a8fd17e57b9848dda232f0b025f3.jpg
അകത്തളത്തിലിരുന്ന്
കാഴ്ച്ചയിലില്ലാത്തൊരു
കൈതക്കാട് സ്വപ്നം
കാണുന്നവൾക്ക് ഭ്രാന്തായിരിക്കണം.
ആ വീടിന്റെ തെക്കേയറ്റത്ത്
കാവിനും കവുങ്ങുകൾക്കുമപ്പുറം
കഴിഞ്ഞ വേനലിൽ ആയമ്മ
ചുട്ടെരിച്ച കൈതക്കാട്.
ഈ ഇടുങ്ങിയ മുറിയുടെ
ജനാലയ്ക്കൊരുമ്മ കൊടുത്ത
ചാമ്പങ്ങാ മരത്തിന്റെ
കൈകളവൻ അറുത്തുവത്രേ,
ചേർത്തു പിടിക്കാതിരിക്കാനാകാം.
ഉമ്മറത്തിരുന്നു ഉറക്കെ ഭാഗവതം
ചൊല്ലുന്ന പഴയൊരു ചുവപ്പൻ
സ്വപ്നത്തിന് ഉറങ്ങാനാവണം
ചുമരോടു ചേർത്തിട്ട ചാരുകസേര.
കടലിരമ്പം കാതിലെത്തുന്ന
നടുമുറ്റത്തിരുന്നു കാറ്റ്
കടം കൊള്ളുന്നവളാണാ
മണലിൽ മുഖം മെനയുന്ന
കഥയില്ലാത്ത പെൺകുട്ടി.
തൊടിയിലെ പുല്ലരിയുന്ന
പെണ്ണുങ്ങളാണെന്റെ കാതിൽ
സൊറ പറഞ്ഞാ മണ്ണിന്റെ
പച്ചപ്പുരുക്കി ഒഴിച്ചത്.
ചാറ്റൽ മഴ ചിലയ്ക്കുന്നയാ
കരിങ്കൽ കോട്ടയിലേക്ക്
എത്ര വട്ടമെന്റെ വരികൾ
വെറുതെ വന്നെത്തി-
നോക്കി പോയിരിക്കുന്നു.
തിരികെ പോകാനാവാത്ത വിധം
ഇറങ്ങിപ്പോരണമെന്നാണെനിക്ക്.
കയറിച്ചെല്ലാത്തൊരു മുറ്റത്തുനിന്നു
ഞാനെങ്ങനെ മടങ്ങിപ്പോരാനാണ്?
No comments:
Post a Comment