Tuesday 12 August 2014

ദുഃസ്വപ്നം

ഈയിടെയായെന്റെ രാത്രിയുടെ
താഴ്വരയിലേക്ക് യക്ഷികൾ
പനയിറങ്ങി വരാറില്ല.

കൊടുംകാടിന്റെ മുരൾച്ചക-
ളെന്റെ നിലവിളികളെ
ആർത്തിയോടെ വിഴുങ്ങാറില്ല.

അഗാധ ഗർത്തങ്ങളുടെ
നിലയില്ലാ ഇരുട്ടിലേക്ക്
ആരുമാരും തള്ളിയിടാറില്ല.

ഭീകരതയുടെ പടിക്കെട്ടുകൾ
കണ്ട് പകച്ച് നിൽക്കാറില്ല,
നിരന്തരം പതറി വീഴാറില്ല.

നിഴലുകൾ ഒളിച്ചിരിക്കുന്ന
ഇടനാഴിയിലൂടെ ഒറ്റയ്ക്ക്
ഓടിയോടി തളരാറുമില്ല.

വേർപാടിന്റെ വഴികളിൽ
നീയവശേഷിപ്പിച്ചേക്കാവുന്ന
മഹാശൂന്യത മാത്രമാണെന്റെ
സ്വപ്നങ്ങളെ ഭയപ്പെടുത്തുന്നത്.

6 comments:

  1. സുന്ദര സ്വപ്‌നങ്ങൾ കണ്ടു മടുത്തു .... ഈ ദു:സ്വപ്നം കാണാൻ എന്താ വഴി?

    ReplyDelete
  2. നന്ദിതയുടെ നഷ്ടം നികത്തണം...തനിക്കത് കഴിയും

    ReplyDelete
  3. ഒറ്റപെടുത്തലിന്റെ വേദനകള് അവളെ വേട്ടയാടുന്നുണ്ടാകാം..വരികളില്..@വേദനകള്.

    ReplyDelete
    Replies
    1. വേദന വേട്ടയാടുന്നവൾ ...

      Delete