Monday 25 November 2013

ആമിയോടും പറയാനുണ്ട്.

വെട്ടിയൊതുക്കിയ വികാരങ്ങളെ
നീട്ടിവളർത്തി ചായം പൂശിയതും.

വിളറി വെളുത്ത കൈകൾക്കകത്ത്
മൈലാഞ്ചി മണം നിറച്ചു വച്ചതും.

പാറിപ്പറന്ന ചിന്താ ശകലങ്ങളെ
തട്ടമിട്ട് അണിയിച്ചൊരുക്കിയതും.

കണ്ണനിൽ നിന്നും കണ്ണെടുക്കാതെ
കൽബിലെന്നും വചനമോതിയതും.

അറബിക്കടലായി  പുഞ്ചിരിക്കാൻ
അമ്മമലയാളത്തോളം കരഞ്ഞതും.

ചിതാഭസ്മമായി  ഒഴുകിയകലാതെ
ഒടുവിലുടലോടെ കല്ലറ പൂകിയതും.

പ്രിയപ്പെട്ടവളേ,ആത്മാനുരാഗത്തിൻ
പ്രേയസിയാവാൻ മാത്രമായിരുന്നോ?

നിന്റെ വിവാദം പൂക്കുന്ന മരങ്ങളിൽ
നിരന്തരം ചേക്കേറുന്ന പക്ഷികളുടെ

ചിറകരിയാനെങ്കിലും ആമി,നിനക്കും
സുരയ്യയെ നിർവചിക്കാമായിരുന്നു.

5 comments:

  1. ചിറകരിയാനെങ്കിലും ആമി,നിനക്കും
    സുരയ്യയെ നിർവചിക്കാമായിരുന്നു...ഹൃദ്യം മനോഹരം!

    ReplyDelete
  2. പകർത്തിയെഴുത്തിന്റെ മഷിക്കറ
    പോലും പുരളാതെ പവിത്രമായതെന്തോ
    അവരും മനസ്സിൽ സൂക്ഷിച്ചിരിക്കും ...!

    വാക്കുകൾകൊണ്ട് വായനക്കാരന്റെ
    മനസ്സിൽ വസന്തം വിരിയിക്കാൻ
    ഇനിയും എഴുതണം ...

    ReplyDelete
  3. ആമിയെക്കുറിച്ച് ഹൃദയത്തിന്റെ ഭാഷയിൽ മാത്രമേ എഴുതാൻ സാധിക്കൂ... അഭിപ്രായങ്ങൾക്ക് നന്ദി.

    ReplyDelete
  4. നെഞ്ചിൽ തട്ടുന്നത്...

    ReplyDelete