Wednesday, 22 October 2014

അവസാനങ്ങൾ ഉണ്ടാകുന്നത്

വികാരക്കുരുക്കിട്ടൊരു
വാക്കിൻത്തുമ്പിൽ
ജീവിതം തൂങ്ങിയാടുമ്പോൾ,

കൈത്തണ്ടയിലെ ചോദ്യങ്ങളെ
മറുപടികൾ മുറിച്ചിടുമ്പോൾ,

ഓർമ്മപ്പാളത്തിൽ തല വെച്ച്
മറവിവണ്ടിക്ക് കാതോർക്കുമ്പോൾ,

വെറുപ്പിന്റെ വിഷം
വിഷാദം നുണഞ്ഞിറക്കുമ്പോൾ,

തിരസ്ക്കാരത്തീയിൽ
സ്നേഹം കത്തിയമരുമ്പോൾ,

കണ്ണീരാഴങ്ങളിലേക്ക്
കഥകൾ കുതിച്ചുചാടുമ്പോൾ,

തിരക്കുള്ളവർ തിരിച്ചെത്തും
തിരിച്ചറിവിൽ തിരി തെളിക്കാൻ,
അപ്പോഴാണ്‌ അവസാനങ്ങളുണ്ടാകുന്നത്.

Monday, 20 October 2014

നാം

മറവിയുടെ ആദ്യക്ഷരങ്ങളാൽ
നീ കുറിച്ചിട്ട ഒറ്റവാക്കാണ് നമ്മൾ,
ഓർമ്മകളിലിടം നഷ്ടപ്പെട്ടവർ.

Monday, 13 October 2014

ചാപല്യം


ചുംബിക്കാതെ തുരുമ്പിച്ചുപ്പോയ
ചുണ്ടുകളുണ്ടയാൾക്ക്,
സ്നേഹിക്കാതെ ചിതലരിച്ചുപ്പോയ
ഹൃദയവും.
അതുകൊണ്ടാവാമവർ
കണ്ടുമുട്ടിയ ശേഷമവളുടെ
ചേതനയറ്റ ചിന്തകളിൽ
ചോര പൊടിഞ്ഞത്,
ചിതറിയ ചിരികൾ
മണ്ണായതും.

Friday, 26 September 2014

കണ്‍കെട്ട്


കണ്‍നിറയെ കടലാണ്,
പീലിക്കെട്ടുകൾക്കിടയിൽ
അന്തിച്ചോപ്പു പടരുന്ന                             
വെളുത്ത ആകാശമുണ്ട്.
ആഴിയിലെ കറുത്ത സൂര്യൻ
രാത്രിയിലാണ് അസ്തമിക്കുക.

ആളൊഴിഞ്ഞ കണ്‍ത്തീരത്ത്,
കാറ്റ് കൊള്ളാനാരുമാരും
കൈപിടിച്ച് വരാറില്ല.
ഓരോരോ തിരകളിലും
നുണകളെണ്ണിയെടുക്കാറില്ല.
കവിത കൊറിച്ചിരിക്കാറുമില്ല.

ഒറ്റപ്പെട്ട ചിലരെത്താറുണ്ട്,
കാലത്തിന്റെ കടൽപ്പാലത്തിൽ
നിന്നും ഒരൊറ്റ നോട്ടം,
മൂന്നാം നാൾ കഥകളായി
കരയ്ക്കടിയുമവർ,
കണ്ണുകളിൽ കടലുള്ളവർ...

Saturday, 20 September 2014

മഴ

നീ പെയ്തു തോർന്നതിൽ പിന്നെ,
മഴയത്രയുമെന്റെ കുടക്കീഴിലായിരുന്നു.

Saturday, 6 September 2014

മാതൃശൂന്യർ

ഹേ ഭീരുവായ മനുഷ്യാ,
മഴ നിങ്ങളെ
മിന്നലാവാൻ വിളിക്കുന്നു.
കര നിങ്ങൾ
കടലാവാൻ കാത്തിരിക്കുന്നു.

ഒറീസ്റ്റീയ :

അമ്പലങ്ങളിലഭയം തേടിയ
ധീരനായ ഒറീസ്റ്റസ്,
നീയാരെയാണ് ഭയക്കുന്നത് ?
അമ്മ  നിനക്കാരായിരുന്നു?

നിഷേധിക്കപ്പെട്ട മാതൃത്വം
നിനക്ക്  നീതി
നേടിത്തന്നുവെങ്കിൽ ,
പിതാവിന്റെ പുത്രാ,
നീ മുലപ്പാൽ ചർദ്ദിക്കുക!
ഗർഭപാത്രത്തിന്റെ ചൂടും
കരുതലും തിരിച്ചേകുക.
മാംസപിണ്ഡമായ് മാറുക.
ജീവകോശത്തോളം ചെറുതാവുക.

പിതാവിന്റെ മറുപാതിയാകാൻ
മാതാവിവിനെ മുറിപ്പെടുത്തുക.
അപ്പോളോയെയും അഥീനയെയും
ആരാധിച്ചാത്മശാന്തി നേടുക !


ഒതപ്പ് :

പള്ളിമേട വിട്ടിറിങ്ങിയ
കാമുകനായ കരീക്കൻ ?
പ്രേമമെന്തെന്നു അറിവുണ്ടോ?
മര്‍ഗലീത്ത നിനക്കാരായിരുന്നു?

ആനന്ദത്തിനപ്പുറമവളുടെ
ആവശ്യങ്ങളെന്തായിരുന്നു?
മനസാക്ഷിയുടെ മണിമേടയിലിരുന്നു
നീയാരോടാണ് യാചിക്കുന്നത്?

വിശുദ്ധനായ അഗസ്റ്റിൻ,
 നീ തോളിലേറ്റി വന്ന
കുഞ്ഞിനവളുടെ മാറിൽ
ചായുമ്പോൾ ഭാരം
കുറയുന്നതെങ്ങനെ?

കനിവും കരുണയുമുള്ളയീ
കണ്ണുകളവളിലെ കവിതയെ
കരിങ്കല്ലായി കരുതിയോ?

പെറ്റമ്മയായും പോറ്റമ്മയായും
പെണ്ണിനെ പൂട്ടിയിട്ട
പ്രലോഭനത്തിന്റെ പിതാക്കന്മാരെ,
അവൾ നിങ്ങൾക്കെതിരെ
ലോകത്തോട് യുദ്ധം ചെയ്യുന്നു.

ഹേ ഭീരുവായ മനുഷ്യാ,
മഴ നിങ്ങളെ
മിന്നലാവാൻ വിളിക്കുന്നു.
കര നിങ്ങൾ
കടലാവാൻ കാത്തിരിക്കുന്നു.


P.S. Inspired from the works Oresteia by Aeschylus and Othappu by Sarah Joseph.








Thursday, 21 August 2014

എന്റെ മരം

എന്റെ വിഷാദം പൂക്കുന്ന
നിന്റെ പകൽച്ചില്ലകൾ.
ഉച്ചവെയിൽ ഉമ്മ വയ്ക്കുന്ന
നോവിന്റെ ഇലച്ചാർത്തുകൾ.
സങ്കടസന്ധ്യകളെ പുണരും
വർണ്ണവിരൽ വേരുകൾ
കണ്ണീരു പെയ്തിറങ്ങുന്ന
കിനാവിന്റെ നിലാമരങ്ങൾ.