Sunday 10 November 2019

ചുവപ്പൂറ്റുന്നോർ

അയക്കാത്തത് കൊണ്ട് മാത്രം
ഡ്രാഫ്റ്റിലിട്ട മെയിലുകളുണ്ടല്ലോ
അതപ്പടി ഒരു ഞാനാണ് .

കണ്ണിൽപ്പെടാനിടയില്ലാത്ത
നനവ് പറ്റിയ കീബോർഡ്,

ഓരോ കരച്ചിലിന്റെ അറ്റത്തും
തൂങ്ങിയാടുന്ന കവിതകൾ,

ഇടറിയതിനു ശേഷം
ഉള്ളില്കപ്പെട്ടു പോയ മറുപടികൾ,

മൂളലുകൾക്കും മുരൾച്ചകൾക്കു-
മിടയിൽ കെട്ടുപിണഞ്ഞ ഹെഡ്ഫോൺ,

ഇനിയും ഉടുക്കാത്തൊരോർമ്മയിൽ
നീലിച്ചു പോയ രണ്ട് സാരികൾ,
അലമാരയുടെ മുകൾത്തട്ടിലുള്ളത്.

പേര് മാത്രം പരതിയെത്തുന്ന
പുസ്തകങ്ങൾ , ബാഗുകൾ
പൊലിപ്പിച്ച പിൻവിളികൾ.

ഇരുട്ടതിന്റെ ഇരയെ
തേടാത്തൊരു ദിവസം
നുരഞ്ഞു പൊന്തിയ ഗ്ലാസ്സുകളിൽ
ചോര കനക്കുമ്പോൾ
നീയറിയാൻ വഴിയില്ല,
ഞാനുണ്ടല്ലോ, ഞാനുണ്ടായിരുന്നു.






4 comments: