Wednesday 22 October 2014

അവസാനങ്ങൾ ഉണ്ടാകുന്നത്

വികാരക്കുരുക്കിട്ടൊരു
വാക്കിൻത്തുമ്പിൽ
ജീവിതം തൂങ്ങിയാടുമ്പോൾ,

കൈത്തണ്ടയിലെ ചോദ്യങ്ങളെ
മറുപടികൾ മുറിച്ചിടുമ്പോൾ,

ഓർമ്മപ്പാളത്തിൽ തല വെച്ച്
മറവിവണ്ടിക്ക് കാതോർക്കുമ്പോൾ,

വെറുപ്പിന്റെ വിഷം
വിഷാദം നുണഞ്ഞിറക്കുമ്പോൾ,

തിരസ്ക്കാരത്തീയിൽ
സ്നേഹം കത്തിയമരുമ്പോൾ,

കണ്ണീരാഴങ്ങളിലേക്ക്
കഥകൾ കുതിച്ചുചാടുമ്പോൾ,

തിരക്കുള്ളവർ തിരിച്ചെത്തും
തിരിച്ചറിവിൽ തിരി തെളിക്കാൻ,
അപ്പോഴാണ്‌ അവസാനങ്ങളുണ്ടാകുന്നത്.

Monday 20 October 2014

നാം

മറവിയുടെ ആദ്യക്ഷരങ്ങളാൽ
നീ കുറിച്ചിട്ട ഒറ്റവാക്കാണ് നമ്മൾ,
ഓർമ്മകളിലിടം നഷ്ടപ്പെട്ടവർ.

Monday 13 October 2014

ചാപല്യം


ചുംബിക്കാതെ തുരുമ്പിച്ചുപ്പോയ
ചുണ്ടുകളുണ്ടയാൾക്ക്,
സ്നേഹിക്കാതെ ചിതലരിച്ചുപ്പോയ
ഹൃദയവും.
അതുകൊണ്ടാവാമവർ
കണ്ടുമുട്ടിയ ശേഷമവളുടെ
ചേതനയറ്റ ചിന്തകളിൽ
ചോര പൊടിഞ്ഞത്,
ചിതറിയ ചിരികൾ
മണ്ണായതും.