Thursday 28 November 2013

വൃത്തം

കണ്‍മഷിയിൽ ചാലിച്ച മുത്തമവളെയാദ്യം
വട്ടത്തിൽ  തൊടുവിച്ചത് അമ്മയായിരുന്നു.

യുക്തി കയറിയിറങ്ങിയതിൽ പിന്നെയവൾ
നിറങ്ങൾക്ക് നെറ്റിയിലിടം കൊടുത്തിരുന്നില്ല.

വസന്തത്തിലവനായി കുങ്കുമ്മപ്പൂക്കളേറെ
വിരിയുന്നുണ്ടവളുടെ പുരികങ്ങൾക്കിടയിൽ.

നെറുകയിലവൻ ചുവന്ന ചുംബനമാകുവോളം
വൃത്തത്തിന്റെയും ശിഷ്ടകാലമവന്റെയും

 ചുറ്റളവിലേക്ക് അവളെയൊതുക്കി നിർത്താൻ
കാഴ്ച്ച മറച്ചാണിന്നും സുന്ദരിക്ക് പൊട്ടുക്കുത്തൽ.

നനവുള്ള മണൽ

നനഞ്ഞയെന്റെ കാൽപാദങ്ങൾക്ക്
പാതയാവേണ്ടത് നിന്റെ മണലാണ്‌.

നിന്നെ ചവിട്ടി നോവിക്കാനൊന്നുമല്ല
വിരലുകൾക്കിടയിൽ ഒളിപ്പിക്കാനാണ്.

പൂഴ്ത്തിവച്ച നഖങ്ങളിൽ നീ വരച്ചിട്ട
ശംഖിൽ തൊട്ടുരുമ്മി കിടന്ന് കൊണ്ട്,

കടൽ കരയോട് മൊഴിയുന്നയോരോ
സ്വകാര്യങ്ങളും സ്വന്തമാക്കുവാനാണ്.

Monday 25 November 2013

ആമിയോടും പറയാനുണ്ട്.

വെട്ടിയൊതുക്കിയ വികാരങ്ങളെ
നീട്ടിവളർത്തി ചായം പൂശിയതും.

വിളറി വെളുത്ത കൈകൾക്കകത്ത്
മൈലാഞ്ചി മണം നിറച്ചു വച്ചതും.

പാറിപ്പറന്ന ചിന്താ ശകലങ്ങളെ
തട്ടമിട്ട് അണിയിച്ചൊരുക്കിയതും.

കണ്ണനിൽ നിന്നും കണ്ണെടുക്കാതെ
കൽബിലെന്നും വചനമോതിയതും.

അറബിക്കടലായി  പുഞ്ചിരിക്കാൻ
അമ്മമലയാളത്തോളം കരഞ്ഞതും.

ചിതാഭസ്മമായി  ഒഴുകിയകലാതെ
ഒടുവിലുടലോടെ കല്ലറ പൂകിയതും.

പ്രിയപ്പെട്ടവളേ,ആത്മാനുരാഗത്തിൻ
പ്രേയസിയാവാൻ മാത്രമായിരുന്നോ?

നിന്റെ വിവാദം പൂക്കുന്ന മരങ്ങളിൽ
നിരന്തരം ചേക്കേറുന്ന പക്ഷികളുടെ

ചിറകരിയാനെങ്കിലും ആമി,നിനക്കും
സുരയ്യയെ നിർവചിക്കാമായിരുന്നു.

Saturday 23 November 2013

മതിഭ്രമം

മഞ്ഞ് വീണ മനസ്സിലൂടെ
നിലാവിൽ നടക്കാനിറങ്ങണം.

മേഘങ്ങളുടെ പടിക്കെട്ടിലിരുന്നു
ഗഗനചാരിയുടെ  ഗീതമാവണം.

ഗന്ധർവയാമത്തിന്റെ കുളിരിൽ
താരകങ്ങളിൽ കുളിച്ചുകയറി,

നിശാഗന്ധിയുടെ മടിത്തട്ടിലേക്ക്
നിശാശലഭമായ് പറന്നിറങ്ങണം

Monday 18 November 2013

സർഗ്ഗാസ്തമയം

ആസ്വാദനത്താലെന്നെ
അടക്കി വാഴും
സ്വേച്ഛാധിപതിയായ
സഹൃദയാ,
ആരവങ്ങളൊഴിഞ്ഞ
ആരാമവും.
സർഗ്ഗ സന്ധ്യകളുടെ
സാമ്രാജ്യവും.
അടിയറവച്ചാണെൻ
അസ്തമയം.

Friday 15 November 2013

തീവണ്ടിക്കാഴ്ചകൾ

വിശപ്പ്:
അരവയർ നിറയ്ക്കാനൊരു
വട്ടി പലഹാരങ്ങളുമായ്
വിയർപ്പിന്റെ പാളങ്ങൾ
മുറിച്ചുക്കടക്കുന്ന വൃദ്ധൻ.

ഭിക്ഷ:
നാണയമെറിഞ്ഞ കുട്ടിയോട്
കൂട്ട് യാചിക്കാനാവാത്ത
മുഷിഞ്ഞ ഭാണ്‍ഡത്തിലെ
കൂറ കുത്തിയ ബാല്യം.

യാത്ര:
സ്വപ്നങ്ങളിലേക്ക് അതിവേഗം
ചൂളം വിളിച്ചെത്തുന്ന ഭാവി.
കാത്ത് നിൽക്കുന്ന വർത്തമാനം,
കൈ വീശിയകലെ  ഭൂതകാലം.

കാമം

മുറിവേറ്റ അധരങ്ങളെ നനുത്ത
രോമങ്ങളാൽ മൂടി  
മരവിച്ച നഖക്ഷതങ്ങളോട്
പറ്റിച്ചേർന്നുക്കിടന്ന്
ഉലഞ്ഞഴിഞ്ഞ  ഉടയാടകളെ
പുതപ്പിച്ചുറക്കി
കമ്പിളിയും ശിശിരകാലത്തിൽ
അനുരക്തനാവുന്നു.

Sunday 10 November 2013

ജന്മദിനം

കഴിഞ്ഞ ജന്മദിനത്തിലവൻ
കെടുത്തിയ മെഴുകുതിരിയെ
ജീവന്റെ കുട്ടിയുടുപ്പണിയിച്ചാണീ
പിറന്നാളിനവൾ സമ്മാനിച്ചതത്രേ!

Saturday 2 November 2013

യന്ത്രം

പണ്ടു പണ്ട്
ഒരിടത്തൊരിടത്ത്
അച്ചടി യന്ത്രത്തെ
സ്നേഹിച്ചൊരു
പെണ്‍കുട്ടിയുണ്ടായിരുന്നു.

അവൻ
വടിവൊത്ത
വാക്കുകളിൽ
അടുക്കി വച്ചപ്പോൾ
വരികളിലേക്ക്
ഒതുങ്ങി നിന്നവൾ.

അച്ചടക്കമുള്ള
അക്ഷരങ്ങളിൽ
മഷിപ്പാട്
പരതി പോയവളുടെ
പേനയെവിടെയോ
കളഞ്ഞു പോയി.

അവന്റെ
ആത്മാവില്ലാത്ത
രേഖകളിൽപ്പെട്ടവളുടെ
കൈപ്പടയുടെ വേഗം
നിലച്ചതുമങ്ങനെയായിരുന്നു.

നിദ്ര

നെരൂദയെ പകർന്നു തന്ന
നിശയുടെ പാനപാത്രം.

ഗസലിൽ നുണഞ്ഞിറിക്കിയ
കാമനകളുടെ ലഹരി.

അനുഭൂതിയായ് പുനര്‍ജനിക്കും
ഭ്രമാത്മകനായ കാമുകൻ.

Friday 1 November 2013

മർമ്മരം

ദിശ മാറുന്നു.

വീശുമ്പോൾ മാത്രമല്ല

ആഞ്ഞടിക്കുമ്പോഴും.

കൊടുങ്കാറ്റാകുന്നുവോ?

പിൻവാങ്ങിയേക്കാം.

മരം പെയ്യുമ്പോൾ 

ഇലയനക്കമായി

മടങ്ങിവരാം.